കുട്ടേലിട്ടത് ചട്ടീലിട്ടു.....
എന്റെ അമ്മയുടെ അമ്മ എന്റെ ചെറുപ്പത്തില്‍ എന്നോട് പറഞ്ഞ ഒരു കഥയാണിത്. കഥയുടെ പശ്ചാത്തലം ഒന്നൊന്നര നൂറ്റാണ്ട് മുന്‍പുള്ള
കേരളമാണെന്നോര്‍ക്കണമേ. എല്ലാ ദിവസവും
പള്ളിയില്‍ പോകുന്ന ഒരമ്മായിയമ്മ. പ്രാര്‍ത്ഥനക്കൂട്ടങ്ങള്‍ ഒന്നൊന്നായി നിരന്തരം
ഉരുക്കഴിക്കുന്ന വയോധിക. കയ്യില്‍
ജപമാലയുമായി മാത്രമേ ഈ അമ്മായിയമ്മയെ കണ്ടിട്ടുള്ളു മരുമകള്‍. വലിയ അറിവും വിദ്യാഭ്യാസവും ഒന്നുമില്ലാത്ത ഈ
മരുമകള്‍ക്ക് പിടിപ്പതു പണിയുണ്ട് വീട്ടില്‍.
നേരം വെളുത്താല്‍ ഇരുളും വരെ സ്വസ്ഥമായി ഒന്നു ശ്വാസം വിടാന്‍ പോലും നേരം
കിട്ടാത്തത്ര പണി. നിരന്തരം പ്രാര്‍ത്ഥനയിലായിരിക്കുന്ന
അമ്മായിയമ്മയ്ക്കു മരുമകളെ ഒന്നു സഹായിക്കാന്‍ ഒട്ടും നേരമില്ലല്ലോ. ഈ പ്രാര്‍ത്ഥനയും പള്ളീല്‍ പോക്കുമൊന്നുമില്ലാതെ
സ്വര്‍ഗ്ഗത്തില്‍ പോകാനാവില്ലെന്നും മാത്രമൊക്കെ ഈ മരുമകള്‍ക്കറിയാം. ഇക്കണക്കിനു പോയാല്‍ തന്റെ കാര്യം
കട്ടപ്പുക. എന്തെങ്കിലും ഒരു പ്രാര്‍ത്ഥന
അമ്മായിയമ്മ പറഞ്ഞു തന്നിരുന്നെങ്കില്‍ ഈ ജോലിയെല്ലാം ചെയ്തോണ്ടിരിക്കുമ്പോള്‍
തന്നെ ചൊല്ലാമായിരുന്നു എന്നു മരുമകള്‍ ആശിച്ചു.
അമ്മായിയമ്മ പ്രസാദിച്ചിരുന്ന നേരം നോക്കി മരുമകള്‍ അടുത്തുകൂടി ചോദിച്ചു:
‘അമ്മേ, എനിക്കൊരു പ്രാര്‍ത്ഥന പറഞ്ഞു തരുമോ?’
അമ്മായിയമ്മ അപകടം മണത്തു. ഇവള്‍
പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയാല്‍ ഈ വീട്ടിലെ പണിയൊക്കെ ആര് ചെയ്യും? അതുകൊണ്ട് തന്ത്രപൂര്‍വ്വം അവര്‍ മറുപടി
പറഞ്ഞു: ‘ എടീ, നീയീ ചെയ്യുന്നതു തന്നെയാ പ്രാര്‍ത്ഥന. കൊട്ടേലിട്ടതു ചട്ടീലിട്ടു, ചട്ടീലിട്ടത് കൊട്ടേലിട്ടു. അല്ലാതിപ്പോ നിനക്കെന്തു പ്രാര്‍ത്ഥനയാ?’ നേരെന്നു വിശ്വസിച്ച പാവം മരുമകള്‍ അന്നു മുതല്‍ തന്റെ ഒരിക്കലും തീരാത്ത പണികള്‍ക്കിടയില്‍
സുകൃതജപം പോലെ ആ സൂക്തം ഒരുവിട്ടു തുടങ്ങി, ‘കൊട്ടേലിട്ടതു ചട്ടീലിട്ടു, ചട്ടീലിട്ടത് കൊട്ടേലിട്ടു’. കഥ അവസാനിക്കുന്നതിങ്ങനെ: ഈ സുകൃതജപം ഉരുവിട്ട മരുമകള്‍ സ്വര്‍ഗ്ഗത്തില്‍
എത്തിയിട്ടു നൂലിട്ടു കൊടുക്കേണ്ടി വന്നു ശുദ്ധീകരണസ്ഥലത്തു നിന്നും
അമ്മായിയമ്മയ്ക്കു കയറിപ്പോകാന്‍.
കഴിഞ്ഞ പ്രേഷിത ഞായറിനു പള്ളിയിലെ പ്രസംഗം കേട്ടപ്പോഴാണ് അറുപതിലേറെ
കൊല്ലങ്ങള്‍ക്ക് മുമ്പു കേട്ട ഈ കഥ ഓര്‍മ്മയിലെത്തിയത്. ആ പ്രസംഗത്തിന്റെ രത്നച്ചുരുക്കം ഇതാണ്. ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും അതായതു സഭാംഗങ്ങള്‍
എല്ലാവരും പ്രേഷിതരാണ്. സുവിശേഷ പ്രചരണം അവരുടെ കടമയാണ്. തങ്ങളുടെ ജീവിതാവസ്ഥയ്ക്കൊത്ത
ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ട് തന്നെ
അത്മായര്‍ക്കും ഈ കടമ നിറവേറ്റാവുന്നതേയുള്ളു. ഉദാഹരണമായി മക്കളെ
വേദപാഠത്തിനയച്ചും വിശ്വാസത്തില്‍ വളര്‍ത്തിയും ജീവിത സാഹചര്യങ്ങളില്‍ ക്രൈസ്തവ
മൂല്യങ്ങള്‍ അനുവര്‍ത്തിച്ചും വേദപ്രചാരത്തിനു പോയിരിക്കുന്ന വൈദീകരെയും
സന്യസ്തരെയും സാമ്പത്തീകമായി സഹായിച്ചും ഒക്കെ.
എന്നു മാത്രമല്ല അപ്രകാരമൊക്കെ
ചെയ്യാനുള്ള ഗൌരവമായ കടമയും അവര്‍ക്കുണ്ട്.
Comments
Post a Comment