കുരിശു വരയ്ക്കുമ്പോൾ

 കുരിശു വരയ്ക്കുമ്പോൾ



പ്രാർത്ഥിക്കുക എന്നതിനു പകരം പറയുന്ന വാക്കായിട്ടുണ്ട് കുരിശു വരയ്ക്കുക എന്ന പ്രയോഗം, മലയാളി ക്രൈസ്തവരുടെ ഇടയിൽ.  എന്നല്ല, മലയാളി സമൂഹത്തിൽ പൊതുവേ തന്നെ എന്നു വേണം പറയാൻ.  ഒരു ക്രിസ്ത്യാനി പ്രാർത്ഥിക്കുന്നു എന്നു കാണിക്കുന്നതിന് സിനിമ, നാടകം എന്നല്ല ദൃശ്യകലാരൂപങ്ങളിലെല്ലാം തന്നെ കുരിശു വരയ്ക്കുന്നതാണല്ലൊ കാണിക്കുന്നത്. കുരിശുവര ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം പ്രാർത്ഥനയോട് അത്രയേറെ താദാത്മ്യപ്പെട്ടിരിക്കുന്നു.

ക്രിസ്ത്യാനിക്കു മാത്രം വെളിപ്പെട്ടിട്ടുള്ള രണ്ടു ദിവ്യരഹസ്യങ്ങൾ കുരിശുവരയിൽ അടങ്ങിയിരിക്കുന്നു - ത്രിത്വത്തിൻ്റെ രഹസ്യവും കുരിശിൻ്റെ മഹത്വവും. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം എന്ന ആശയമാണ്  ത്രിത്വത്തിൽ അടങ്ങിയിരിക്കുന്നത്. ക്രിസ്തുവിൻ്റെ സ്നാനത്തിൻ്റെ അനുസ്മരണാദിനത്തെ എപ്പിഫനി - ദനഹാ -  പ്രത്യക്ഷീകരണ തിരുനാൾ എന്നു വിളിക്കുന്നതു തന്നെ അന്ന് സുപ്രധാനമായ പല രഹസ്യങ്ങളും വെളിപ്പെടുന്നതുകൊണ്ടാണ്.  അതിൽ എന്തു കൊണ്ടും സുപ്രധാനമാണു ത്രിത്വത്തിൻ്റെ രഹസ്യം. ക്രിസ്തീയ വിശ്വാസത്തിൻ്റെ ആണിക്കല്ലാണത്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ജ്ഞാനസ്നാനം സ്വീകരിച്ചു കൊണ്ടാണല്ലോ ഒരുവൻ ക്രിസ്ത്യാനിയാകുന്നതു തന്നെ.
വിശുദ്ധ കുരിശിൻ്റെ അടയാളത്താലെ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കുക, ഞങ്ങളുടെ തമ്പുരാനെ. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആമേൻ എന്നു ജപിച്ചു കൊണ്ട് നെറ്റിയിലും ചുണ്ടിലും ഉടലിലും തന്നെ മുഴുവനിലും കുരിശു വരച്ചു കൊണ്ട് ചിന്തയേയും വാക്കിനെയും മനസ്സിനെയും ഹൃദയത്തെയും തന്നെ മുഴുവനും വിശുദ്ധീകരിക്കുകയും കുരിശടയാളത്തിൻ്റെ സംരക്ഷണത്തിലാക്കുകയും ചെയ്യുകയാണല്ലോ നാം കുരിശു വരയിൽ. എന്തുകൊണ്ട് കുരിശിൻ്റെ അടയാളം?  കുരിശിലൂടെ യേശു നേടിത്തന്ന രക്ഷയിൽ നാം വിശ്വസിക്കുകയും ഏറ്റുപറയുകയുമാണ് കുരിശു വരയിലൂടെ. എന്തുകൊണ്ട് ശത്രുക്കളിൽ നിന്നു രക്ഷ?  ശത്രു പിശാചാണ്. കുരിശു കണ്ട ചെകുത്താനെപ്പോലെ എന്ന മലയാളത്തിലെ ചൊല്ലുതന്നെ പിശാചിന് കുരിശിനോടുള്ള ഭയത്തെ സാക്ഷ്യപ്പെടുത്തുന്നു.  എന്തുകൊണ്ട് ഈ ഭയം? അതിനു പിന്നിൽ സാത്താനുണ്ടായ അതിശക്തമായ ഒരു മാനസീകാഘാതത്തിൻ്റെ ചരിത്രമുണ്ട്.
ദനഹാ - എപ്പിഫനിയിലെ വെളിപാടിലൂടെ മാനവ രക്ഷകനെ തിരിച്ചറിഞ്ഞതു മുതൽ സാത്താൻ അവനെ നശിപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും പുറകെ കൂടിയിരിക്കയായിരുന്നു. മരുഭൂമിയിലെ പരീക്ഷയിൽ മാത്രമല്ല, കല്ലറിഞ്ഞും കൊക്കയിൽ തളളിയും കൊല്ലാൻ നോക്കിയിടത്തും സെൻഹെദ്രിൻ സംഘത്തിൻ്റെ തീരുമാനങ്ങളിലും യൂദാസിൻ്റെ ഒറ്റിക്കൊടുക്കലിലും സഹനങ്ങൾ ഒഴിവാക്കാനുള്ള പത്രോസിൻ്റെ ഉപദേശത്തിലും പീലാത്തോസിൻ്റെ അന്യായവിധിയിലും എന്തിനേറെ കുരിശിൻ്റെ ചുവട്ടിലെ വെല്ലുവിളിയിലുമെല്ലാം നേരിട്ടോ പിണിയാളുകളിലൂടെയോ സാത്താൻ്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.  ശാരീരിക മരണം കൊണ്ട് കാര്യമായ നേട്ടമില്ലന്നറിഞ്ഞിരുന്ന അവൻ അതിനുമപ്പുറം യേശുവിൻ്റെ നിത്യമരണം പ്രതീക്ഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. അവൻ്റെ കാതിൽ തേന്മഴയായി കുരിശിൽ നിന്നും ഈ വിലാപം ഉയർന്നു: എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, എന്തുകൊണ്ടു നീയെന്നെ ഉപേക്ഷിച്ചു?  യേശുവും പിതാവുമായുള്ള ബന്ധം തകർന്നിരിക്കുന്നു. ആ തകർച്ചയാണല്ലോ നിത്യമരണം. സാത്താൻ്റെ ഉള്ളിൽ ലഡു പൊട്ടി. അവൻ്റെ പ്രതീക്ഷകൾ ദൈവ സിംഹാസനത്തോളമുയർന്നു. വെടിക്കെട്ടിനു തിരികൊളുത്താൻ പൂത്തിരി കത്തിയ്ക്കും മുമ്പേ ഇടിത്തീ പോലെ കുരിശിൽ നിന്നും ആ സ്വരമുയർന്നു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. നിത്യമരണത്തിൽ നിന്നും യേശു നിത്യജീവനിലേക്കു കടന്നിരിക്കുന്നു എന്ന് സാത്താൻ തിരിച്ചറിഞ്ഞു.  യേശു മരണത്തിനു മേൽ വിജയം വരിച്ചിരിക്കുന്നു. മരണം റിട്ടേൺ ടിക്കറ്റില്ലാത്ത ഡസ്റ്റിനേഷൻ ആയിരുന്നെങ്കിൽ ഇപ്പോൾ ഇതാ യേശു മരണത്തിനും ജീവനുമിടയിൽ പാലമായിരിക്കുന്നു. അവനിലൂടെ  ആർക്കും ഇനി ജീവനിലേക്കു മടങ്ങി വരാം. മരണമേ, നിൻ്റെ വിജയമെവിടെ? വിജയാഘോഷത്തിൻ്റെ ഉത്തുംഗശൃംഗത്തിൽ നിന്നും നിത്യ നിരാശയുടെ അഗാധഗർത്തത്തിലേക്കുള്ള ആ വീഴ്ച സാത്താന് എത്ര വലിയ ആഘാതമായിരിക്കും! ഇന്നും കുരിശു കാണുമ്പോൾ ആ ഞെട്ടലിലേക്ക് അവൻ തിരിച്ചു വരുന്നതിൽ തെല്ലും അത്ഭുതമില്ല. അങ്ങിനെ നമ്മുടെ പ്രത്യാശയും രക്ഷയുമായ കുരിശ് സാത്താന് ഭയത്തിനും നിത്യ നിരാശയ്ക്കും കാരണമായി.

എന്നാൽ, എല്ലാ കുരിശും ക്രിസ്തുവിൻ്റെ കുരിശല്ല എന്നു നാം തിരിച്ചറിയണം. ഗാഗുൽത്തായിലേക്കു തന്നെ നോക്കു! മൂന്നു കുരിശുകൾ അവിടെ നാം കാണുന്നു.  ഒന്ന് നിരാശയുടെയും കലാപത്തിൻ്റെയും കുരിശ്.  മറ്റൊന്ന് പശ്ചാത്താപത്തിൻ്റെയും യേശുവിലുള്ള വിശ്വാസത്തിൻ്റെയും കുരിശ് . ഇനിയുമൊന്ന് പാപക്ഷമയും രക്ഷയും നൽകുന്ന കുരിശ്.  അവസാനത്തേതു മാത്രമാണ് ക്രിസ്തുവിൻ്റെ കുരിശ്. ക്രിസ്തുവിനു മുമ്പും ശേഷവും അനേകം കുരിശുകളുണ്ടായിട്ടുണ്ട്. അവയിലൊന്നിലും നിന്നു നമുക്ക് രക്ഷയോ സംരക്ഷണമോ ലഭിക്കില്ല എന്നോർക്കുക. നമ്മുടെ ജീവിതത്തിലും കുരിശുകളുണ്ട്. അവയെ ക്രിസ്തുവിൻ്റെ കുരിശോടു ചേർക്കുമ്പോഴാണ് അവയും മഹത്വീകരിക്കപ്പെടുന്നതും രക്ഷാകരമാകുന്നതും. ഓർമ്മിക്കുക: കുരിശെല്ലാം  ക്രിസ്തുവിൻ്റെ കുരിശല്ല.

എന്നാല്‍, പലരും ക്രിസ്തുവിന്‍റെ കുരിശിന്‍റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു.
ഫിലിപ്പി 3 : 18

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക



Comments

  1. "വിശുദ്ധ കുരിശിൻ്റെ അടയാലത്താലേ, ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ..." എന്ന കുരിശ് വരെ പോർട്ടുവലിലെ ബ്രാഗൻ രീത്തുകാരുടെ വകയാണ്. ഇത് പോർട്ടുഗീസ് അധിനിവേശത്തിൻ്റെ ബാക്കിപത്രമാണ്.
    " പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി " എന്നതാണ് നസ്രാണികളുടെ പരമ്പരാഗത കുരിശ് വര അഥവാ തൃഥ്വ സ്തുതി.

    ReplyDelete

Post a Comment