വിഗ്രഹമായി മാറുന്ന പ്രാത്ഥനകള്‍
ഇക്കഴിഞ്ഞ ദിവസം ഒരു സുഹൃത്തുമായുള്ള
സംസാരത്തിനിടയില്‍ സാന്ദര്‍ഭീകമായി അദ്ദേഹം പറഞ്ഞു `ഇന്നലെ വീട്ടിനകത്തു് ഓടിക്കളിച്ചു കൊണ്ടിരുന്ന മോന്റെ തല മേശയില്‍ തട്ടി;
നെറ്റിയില്‍ സ്റ്റിച്ചു മൂന്നു്. ഇന്നലെ ഒരു ദിവസം സംരക്ഷണപ്രാര്‍ത്ഥന
ചൊല്ലാന്‍ മറന്നു. കണ്ടില്ലേ കളി?'
ഞാനോര്‍ത്തു: ഇതിനു മുമ്പും `സംരക്ഷണ പ്രാര്‍ത്ഥന' ചൊല്ലാന്‍
മറന്ന ദിവസങ്ങളില്ലേ? അന്നൊക്കെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
എന്നൊക്കെ അദ്ദേഹത്തോടു ചോദിച്ചാല്‍ അദ്ദേഹം പറയും: അന്നൊക്കെ ദൈവം
സംരക്ഷിച്ചു. അതെ, ദൈവം സംരക്ഷിച്ചു. ശരി തന്നെ. പക്ഷേ,
ഈ `സംരക്ഷണപ്രാത്ഥന' ചൊല്ലിയ
ദിവസങ്ങളിലോ? അന്നാരാണു സംരക്ഷിച്ചതു്? നോക്കൂ! ദൈവത്തിന്റെ സ്ഥാനം പിടിച്ചു പറ്റുന്ന പ്രാര്‍ത്ഥന. അതെ, വിഗ്രഹമായി മാറുന്ന പ്രാര്‍ത്ഥന.
ദൈവം നമ്മുടെ പിതാവാണെന്നു് യേശു വ്യക്തമായി നമ്മേ
പഠിപ്പിച്ചിട്ടുണ്ടു്. ദൈവത്തെ പിതാവായി കാണാന്‍ കഴിയാത്തവന്‍ വിജാതീയനാണെന്നും
അവിടുന്നു പറഞ്ഞു.(മത്തായി 6/31, 32
നോക്കുക.) അവരാണു് പ്രാര്‍ത്ഥനയ്ക്കു് അതില്‍ത്തന്നെ ശക്തിയുണ്ടെന്നു കരുതി അതിനെ
അനുഷ്ടാനനിഷ്ഠവും അലങ്കാരസമ്പുഷ്ടവുമാക്കാന്‍ പരിശ്രമിക്കുന്നതു്. ചോദിക്കുന്നതിനു
മുമ്പു തന്നെ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നവനാണു പിതാവു്.(6/8) ചോദിച്ചില്ലെങ്കില്‍ പോലും അവിടുന്നു് നമ്മുടെ ആവശ്യങ്ങള്‍ നടത്തിത്തരും.(32).
അങ്ങിനെയെങ്കില്‍ പിന്നെ പ്രാര്‍ത്ഥിക്കുന്നതെന്തിനു്?
പ്രാര്‍ത്ഥിക്കുന്നതിലൂടെ നമുക്കു ദൈവത്തോടുള്ള
ബന്ധം വളരുന്നു. അപ്പനോടു ചോദിക്കുകയും അപ്പന്‍ കൊടുക്കുകയും ചെയ്യുന്നതിലൂടെ
കുഞ്ഞു് അപ്പനോടുള്ള ബന്ധത്തില്‍ വളരുന്നതുപോലെ. എന്നാല്‍ ചോദ്യത്തിന്റെ ശക്തി
കൊണ്ടാണു കിട്ടിയതെന്നു കുഞ്ഞു കരുതരുതല്ലൊ. അതുപോലെ തന്നെ ചോദിക്കാന്‍
മറന്നുപോയതു കൊണ്ടു കിട്ടുകയില്ലല്ലോ എന്നു ആകുലപ്പെടുകയും വേണ്ട. അതുപോലെ തന്നെ
കുഞ്ഞു മനസ്സിലാക്കണം, ചോദിക്കുന്നതെല്ലാം കിട്ടില്ല,
പിതാവിനിഷ്ടമുള്ളതേ കിട്ടൂ എന്നും. (1യോഹ. 5/14).
പ്രാര്‍ത്ഥിക്കുന്നതിലൂടെ ദൈവത്തിന്റെ മനസ്സു
മാറ്റാമെന്നു നാം ചിലപ്പോള്‍ കരുതിപ്പോകുന്നു. ദൈവത്തിന്റെ മനസ്സു മാറ്റാനുള്ള
കഴിവൊന്നും നമ്മുടെ പ്രാര്‍ത്ഥനയ്ക്കില്ല. ദൈവത്തിനു് ഒരിക്കലും
മാറ്റമുണ്ടാവുകയുമില്ല. പ്രാര്‍ത്ഥനയിലൂടെ മാറ്റമുണ്ടാകുന്നതു്, ഉണ്ടാകേണ്ടതു് നമുക്കാണു്. യേശുവിന്റെ
ഹിതമതായിരുന്നു എന്നു് അവിടുന്നു പഠിപ്പിച്ച പ്രാര്‍ത്ഥന പരിശോധിച്ചാല്‍
മനസ്സിലാക്കാവുന്നതേയുള്ളു. പ്രാര്‍ത്ഥനകള്‍ ആവര്‍ത്തിച്ചു ചൊല്ലുന്നതിന്റെ ഗുണവും
ആവര്‍ത്തിയേ്ക്കണ്ടതിന്റെ ആവശ്യവും ഇവിടെ വ്യക്തമാകുന്നു. ഒറ്റ പ്രാര്‍ത്ഥന
കൊണ്ടൊന്നും നാം മാറിയെന്നുവരില്ല. നാം മാറുന്നതിനനുസരിച്ചു് ദൈവാനുഗ്രഹം
പ്രാപിയ്ക്കാന്‍ നാം യോഗ്യരുമായിത്തീരുന്നു. ഇങ്ങനെയാവും നമ്മുടെ പല പ്രാര്‍ത്ഥനകളും
ഫലപ്രാപ്തിയിലെത്തിയിട്ടുള്ളതു്. നമ്മുടെ മാറ്റമാണു്, നമ്മുടെ
വളര്‍ച്ചയാണു് ദൈവം ആഗ്രഹിക്കുന്നതെന്നു നാം മറക്കരുതു്.
ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും നാം
അന്വേഷിച്ചാല്‍ മതി; ബാക്കിയൊക്കെ ദൈവം ചേര്‍ത്തു
തന്നുകൊള്ളും എന്നു് യേശു വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും (മത്താ. 6/33) ദൈവഹിതമന്വേഷിക്കുന്നതില്‍ നാം വിമുഖരാണു്. തന്മൂലം നാം അന്വേഷിച്ചു
നടക്കുന്ന ഭൗതീക ദാനങ്ങളുപയോഗപ്പെടുത്തി ദൈവം തന്റെ ഹിതം വെളിപ്പെടുത്തേണ്ടി
വരുന്നു; സ്കൂളില്‍ പോവുക എന്ന പിതാവിന്റെ ഇഷ്ടം
മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത നാലു വയസ്സുകാരനെ മിഠായി നല്‍കാമെന്നു
പറഞ്ഞു് സ്കൂളില്‍ വിടുന്നതു പോലെ. മറ്റു വഴിയൊന്നുമില്ല എന്നു കണ്ടാല്‍, രണ്ടടി വച്ചു തന്നും മകനെ അപ്പന്‍ സ്കൂളിലയയ്ക്കും. എന്നും കൊണ്ടു്
കോളജില്‍ നിന്നു വന്ന മകന്‍ മിഠായിയ്ക്കുവേണ്ടി കൈനീട്ടി നില്ക്കരുതു്. അവന്‍
പഠിയേ്ക്കണ്ടതിന്റെ ആവശ്യം മനസ്സിലാക്കി, മിഠായിയുടെ സഹായം
കൂടാതെ തന്നെ പഠിയ്ക്കാന്‍ പോകേണ്ട കാലം കഴിഞ്ഞു. അതു പോലെ തന്നെ രണ്ടടി
കിട്ടിയിട്ടു സ്കൂളില്‍ പോകാമെന്നു കരുതി നില്ക്കുന്നതും ബുദ്ധിയല്ല. ഇതുപോലെ,
പ്രാര്‍ത്ഥനയിലൂടെ ദൈവവുമായുള്ള ബന്ധത്തിലും ദൈവാശ്രയത്തിലും വളരുക
എന്നുള്ള ദൈവഹിതം വെളിപ്പെടുത്താനായി ദൈവം പ്രാര്‍ത്ഥനയ്ക്കു പ്രത്യുത്തരമായി പല
ഭൗതീക ദാനങ്ങളും നമുക്കു തന്നെന്നിരിക്കും. മറ്റുചിലപ്പോള്‍,
രണ്ടടി കിട്ടുവാന്‍ അവിടുന്നു അനുവദിച്ചെന്നുമിരിക്കും, ചില
കാര്യങ്ങള്‍ നമ്മേ മനസ്സിലാക്കിത്തരാന്‍. ഇതെല്ലാം ഉചിതമായി നാം മനസ്സിലാക്കണം.
ഭൗതീകതയിലേയ്ക്ക മാത്രം കണ്ണും നട്ടിരിക്കുന്ന നമുക്കു പലപ്പോഴും അതിനു
കഴിയാത്തതു് യഥാര്‍ത്ഥ അറിവില്‍ നിന്നും നമ്മേ അകറ്റാറുണ്ടു്. ഒരു ഉദാഹരണം
പറയട്ടെ. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സഭാംഗങ്ങളുടെ കൂട്ടായ്മ ദൈവഹിതമാണു്.
(ഈ കൂട്ടായ്മയില്‍ വിശ്വസിക്കുന്നു എന്നു വിശ്വാസപ്രമാണത്തില്‍ നാം
ഏറ്റുപറയുന്നുണ്ടു്) നമുക്കു കാണാന്‍ വയ്യെങ്കിലും ദൈവമുമ്പാകെ അവര്‍
ജീവിച്ചിരിക്കുന്നു എന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നതിനും അവരുമായി നമുക്കു
കൂട്ടായ്മ ഉണ്ടാകുന്നതിനും വേണ്ടി വിശുദ്ധരുടെ മാദ്ധ്യസ്ഥത്തില്‍ ദൈവം നമുക്കു പല
കാര്യങ്ങളും നടത്തിത്തന്നെന്നിരിക്കും. അതു കണ്ടു് വിശുദ്ധരാണു് അതു തന്നതെന്നു
കരുതുമ്പോഴും അവരെ ദൈവത്തെക്കാളുപരി കാണുമ്പോഴും നമുക്കു തെറ്റു പറ്റുന്നു.
മറിച്ചു്, മരിച്ചവരെങ്കിലും അവര്‍ ദൈവമുമ്പാകെ
ജീവിച്ചിരിക്കുന്നു എന്നറിഞ്ഞു് അവരുമായി കൂട്ടായ്മ ഉണ്ടാക്കുകയും മരണാനന്തരം അവര്‍
ദൈവത്തിങ്കലെത്തുന്നതിനു സഹായകമായിത്തീര്‍ന്ന അവരുടെ ഈ ലോക ജീവിതത്തെ നാം മാതൃകയും
പ്രചോദകവുമായി സ്വീകരിക്കുകയും ചെയ്യുന്നെങ്കില്‍ നമ്മുടെ നീക്കം ഉചിതമാണു്. ഇതു
പോലെ നമ്മുടെ പല പ്രാര്‍ത്ഥനകളും `ഫലിക്കുന്ന'തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു; `ഫലിക്കാത്ത'തിന്റെയും. നാം ദൈവഹിതം മാത്രം
അന്വേഷിക്കുന്നവരായിത്തീരുവോളം ഇതു തന്നെ ഗതി. നാം കൂടുതല്‍ കൂടുതല്‍
ദൈവഹിതാന്വേഷികളാകുന്നതിനു് അനുസ്സരിച്ചു് നമ്മുടെ പ്രാര്‍ത്ഥനയില്‍ സ്വാര്‍ത്ഥതാ
പ്രേരിതമായ അപേക്ഷകള്‍ കുറയുകയും സ്തുതിപ്പും ആരാധനയും വര്‍ദ്ധിക്കുകയും ചെയ്യും.
അങ്ങിനെ, ദൈവഹിതമറിയുന്നതിനും അവിടുത്തെ ആരാധിക്കുന്നതിനും
മാത്രം പ്രാര്‍ത്ഥനാ വേളകള്‍ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ നാമറിയും നമ്മുടെ
ആവശ്യങ്ങള്‍ നടക്കുന്നതും സുരക്ഷിതത്വം ഉറപ്പാകുന്നതും നമ്മുടെ പ്രാര്‍ത്ഥനയുടെ
ശക്തിയാലല്ല; ദൈവത്തിന്റെ കരുണയാലാണെന്നു്. `മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ
ദയയാണു് എല്ലാറ്റിന്റെയും അടിസ്ഥാനം.' (റോമ 9/15).
നിന്‍ മനം മാത്രം ഞാന്‍ തേടിടുവാന്‍
സംപ്രീതനാകേണമെന്നുമെന്നില്‍
സംപൂജ്യനാകുമെന്‍ സ്വര്‍ഗ്ഗതാതാ.'
ഇഷ്ടപ്പെട്ടെങ്കില്‍ Subscribe ചെയ്യൂ.
❤️👍
ReplyDeleteആവശ്യബോധത്തിൽനിന്നാണ് പ്രാർത്ഥനയുണ്ടാകുന്നത് തന്റെയാഥാർഥ്യം(സത്യം )തിരിച്ചറിഞ്ഞവന്റെ (സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ അർത്ഥമറിയുന്നവന്റെ )പ്രാർത്ഥനയും തിരിച്ചറിയാത്തവന്റെ പ്രാർത്ഥനയും(ആവശ്യബോധത്തിൽ ) വ്യത്യാസമുണ്ട്
Deleteയേശുക്രിസ്‌തുവിനോട് ഐക്യപ്പെടാന്‍ ജ്‌ഞാനസ്‌നാനം സ്വീകരി ച്ചനാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്‌ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?
റോമാ 6 : 3
അങ്ങനെ, അവന്റെ മരണത്തോടു നമ്മെഐക്യപ്പെടുത്തിയ ജ്‌ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്‌തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്.
റോമാ 6 : 4
മാമോദീസായിലൂടെ ശരീരത്തിൽ മരിക്കുകയും ഉദ്ധിതന്റെ ജീവനിൽ വീണ്ടുംജനിച്ചുവെന്നും അതായതു കടുകുമണി മുളച്ചുവെന്നും (ക്രിസ്തുവെന്നമുള)കൂറ്റൻ പക്ഷികൾക്കുചേക്കേറാൻ തക്കവണ്ണം വളരേണ്ടതുണ്ടന്നും തിരിച്ചറിയുന്നവന്റെ ആവശ്യബോധം പ്രഭാതത്തിൽ ഉണർന്നെണീക്കുന്നനിമിഷംമുതൽ രാത്രി ഉറങ്ങുന്നനിമിഷംവരെ തന്റെചിന്തകളും ഭാവനകളും പരിശോധിച്ച് ആത്മാവിന്റെ ദാരിദ്ര്യമറിഞ്ഞു കൃപക്കുവേണ്ടി ധാതാവായദൈവത്തോടു ഇടവിടാതെ പ്രാർത്ഥിക്കുന്നു.
മാമോദീസാ കൊടുക്കുന്നവരും കുഞ്ഞിനെയതിനായൊരുക്കുന്ന മാതാപിതാക്കളും പോരാതെ ആ കുഞ്ഞിന്റെ ആത്മീയകാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ക്രിസ്തുവിൽ വളരാൻ ഞങ്ങൾശ്രദ്ധിച്ചുകൊള്ളാമെന്നുറപ്പുകൊടുക്കുന്ന തലതൊട്ടപ്പനും തലതൊട്ടമ്മയും ഈ ബോധ്യമുള്ളവരാകേണ്ടതുണ്ട് ഇതാണു സഭയുടെ ദൗത്യമെന്നു ദൈവവചനം പഠിപ്പിക്കുന്നു അവന്‍ ചിലര്‍ക്ക് അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി.
ഇതു വിശുദ്‌ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്‌തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്.
വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്‌ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്‌തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.
നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍മനുഷ്യര്‍ കൗശല പൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെ റിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്.
പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്‌സായ ക്രിസ്‌തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു.
എഫേസോസ് 4 : 11-15
ഈബോധ്യമുള്ളവർക്കു ഈവചനങ്ങളിൽ ഉറപ്പുള്ളതുകൊണ്ടു ഭൗതികവ്യഗ്രതയുണ്ടാകില്ല അതിനാല്‍ എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ.
വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അറിയുന്നു.
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി.
മത്തായി 6 : 31-34
ഇങ്ങനെ blasphemy ചെരിപ്പിക്കരുത്.
ReplyDeleteമർക്കോ 12:24 ഉം മത്തായി 22:29 ഉം പറയുന്നതുപോലെ ദൈവ വചനം അറിയാത്തതു കൊണ്ടാണ് തെറ്റു പറ്റുന്നത് എന്ന് പറയാൻ പറ്റുമോ ???
പിന്നെ എന്തെ സംഭവിച്ചത് ദൈവസന്നിധിയിലെ പാട്ടുകാരനു പറ്റിയ അബദ്ധമായിരിക്കുമൊ ???
കാരണം പഴയ നിയമ കാലത്ത് പ്രവാചകരിലൂടെയും, പിന്നീട് ഏകജാതനിലൂടെയും, അതിനു ശേഷം അപ്പസ്തോലൻ മാരിലൂടെയും ദൈവം വ്യക്തമായി സംവദിക്കുന്നു പ്രാർത്ഥന എത്ര മാത്രം മനഷ്യനെന്ന സൃഷ്ടിയുടെ പരിപാലനത്തിന് അത്യന്താപേക്ഷിതമെന്ന്.
1 രാജാക്കന്മാർ 17 ലും18 ലും, യാക്കോ 5:17-18 ലും പറയുന്നു ഏലിയായുടെ പ്രാർത്ഥന കേട്ട് ദൈവവം മഴയെ മുടക്കുകയും മൂന്നുവർഷം കഴിഞ്ഞ് പെയ്യിക്കുകയും ചെയ്തെന്ന്.
ജറമിയ 29:12 ൽ ഗാരൻഡി ചെയ്യുന്നു ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുന്നു എന്ന് .
യോന 3:10 ൽ പറയുന്നു ദൈവം മനസ്സു മാറ്റി നിനവേയെ നശിപ്പിച്ചില്ല എന്ന്.
ഏശയ്യ 38:5 ൽ പറയുന്നു ഹെസക്കിയായുടെ പ്രാർത്ഥന കേട്ട് ദൈവ മനസ്സു മാറ്റി 15 വർഷം കൂടി ആയുസ്സു നീട്ടിക്കൊടുത്തെന്ന്.
ലൂക്ക 18:1-8 വരെ പറയുന്നു, നീതിരഹിതനായ ന്യായാധിപൻ നിരാലംബയായ വിധവക്ക് നീതി നടത്തി ക്കൊടുത്തങ്കിൽ എത്രയധികമായി തന്നെ നിരന്തരം പ്രാർത്ഥിക്കുന്ന മക്കളെ , ദൈവം ശ്രവിക്കുമെന്ന് .
യാക്കോ 5:16 ൽ പറയുന്നു നീതിമാന്റെ പ്രാർത്ഥന ശക്തവും ഫലദായകവുമാണെന്ന് .
മത്തായി 7:11 ൽ പറയുന്നു തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ തൽകുമെന്ന് .
അതായത് ചോദിക്കാത്ത വരെ ക്കാൾ കൂടുതൽ എന്ന് വിവക്ഷ.
യോഹ 15:17 ൽ പറയുന്നു ഇഷ്ടമുള്ളത് ചോദിച്ചു കൊള്ളുക ലഭിക്കുമെന്ന്.
മത്തായി 6:6-8 വരെ വിവക്ഷിക്കുന്നു, ചോദിക്കുന്നതിനു മുൻപ് തന്നെ അറിയുന്നെങ്കിലുo പ്രാർത്ഥിക്കണമെന്ന് .
റോമ 12:12 ൽ പറയുന്നു പ്രാർത്ഥനയിൽ സ്ഥിരത ഉള്ളവരായിരിക്കണമെന്ന്.
കൊളൊ 4:2 നിഷ്ക്കർഷിക്കുന്നു നിരന്തരം പ്രാർത്ഥിക്കണമെന്ന് .
ഫിലിപ്പി 4:6 ൽ പറയുന്നു ഒന്നിനെക്കുറിച്ചും ആകുലരാകാതെ പ്രാർത്ഥനയിലൂടെ യാചനകൾ ദൈവ സന്നിധിയിൽ സമർപ്പിക്കുവിൻ എന്ന്.
അവസാനമായി നാം തിരിച്ചറിയണ്ടെ 1 കൊറി 8:4 പറഞ്ഞിരിക്കുന്നതുപൊലെ നാം ജീവിക്കുന്ന കൃപയുടെ കാലത്ത് വാഗ്രഹമൊന്നില്ല എന്ന് .
🙏🙏🙏🙏
Prarthana daivavumayulla sambhashanamallaathidathollam, prathanayum chilappol vigrahamaakaam. Ennaal namude aavashyanhgal swargathile appanodallathe aaroda chidikkuka
ReplyDelete