സഭ - ലോകത്തിനുള്ള ജീവൻ്റെ അപ്പം

 സഭ - ലോകത്തിനുള്ള ജീവൻ്റെ അപ്പം

യോഹന്നാൻ്റെ സുവിശേഷം ആറാം അദ്ധ്യായം 25 മുതൽ 58 വരെയുള്ള വചനങ്ങൾ ദിവ്യകാരുണ്യത്തെ കുറിച്ചുള്ള പഠനമായാണ് നാം മനസ്സിലാക്കുന്നത്‌.  വിശേഷിച്ചും, സുവിശേഷകൻ അന്ത്യ അത്താഴ വിവരണം ഒഴിവാക്കുക കൂടി ചെയ്യുമ്പോൾ.  ഏറ്റം അവസാനം എഴുതിയ സുവിശേഷം എന്ന നിലയിൽ നോക്കുമ്പോൾ അതെഴുതിയ കാലമായപ്പോഴേക്കും അന്ത്യ അത്താഴ ശുശ്രുഷ സഭയിൽ വ്യാപകമായിരിക്കും. എന്നാൽ അതിനനുസരണമായി ആഴപ്പെടൽ ഉണ്ടായിട്ടില്ല എന്നും സുവിശേഷകനു തോന്നിയിരിക്കാം. അങ്ങിനെയാവാം ഈ ഭാഗം സുവിശേഷത്തിൽ ഉൾപ്പെടുവാൻ ഇടയായത്.
ഈ സുവിശേഷ ഭാഗം അല്പം കൂടി സൂക്ഷ്മമായി നിരീക്ഷിച്ചാൽ പരസ്പര ബന്ധിതവും പൂരകവുമായ മൂന്നു കാര്യങ്ങൾ യേശു ഇവിടെ അവതരിപ്പിക്കുന്നതു ശ്രദ്ധയിൽ വരും.
1. സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന് ലോകത്തിനു ജീവൻ നൽകുന്ന ദൈവത്തിൻ്റെ അപ്പം.
2. ലോകത്തിൻ്റെ ജീവനു വേണ്ടി നൽകപ്പെടുന്ന യേശുവിൻ്റെ ശരീരമാകുന്ന അപ്പം.
3.  യേശുവിൻ്റെ, നിത്യജീവൻ നൽകുന്ന ശരീരവും രക്തവും.

ഏദൻ തോട്ടത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടതും നിയമവും പ്രവാചകരും വിരൽ ചൂണ്ടിയതുമായ രക്ഷകനാണ് ആദ്യത്തെ അപ്പം.  അനേകം വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും പഴയ നിയമത്തിൽ ആ അപ്പം ദൃശ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. 'കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ!' (ലൂക്കാ 2 : 29 ) എന്ന് ശിമയോൻ ദേവാലയത്തിൽ വച്ച് വിളിച്ചു പറഞ്ഞതു ഈ അപ്പത്തെ കണ്ടപ്പോഴാണ്.
മൂന്നാമതു പറഞ്ഞിരിക്കുന്ന ശരീരവും രക്തവും ദിവ്യകാരുണ്യമാണെന്നു നമുക്കറിയാം. നിത്യത നല്കുന്ന ജീവവൃക്ഷഫലം കഴിക്കാതിരിക്കാനാണല്ലോ മനുഷ്യനെ ഏദനിൽ നിന്നു പുറത്താക്കിയതു. ജീവവൃക്ഷമായ ക്രിസ്തു നിത്യതയേകുന്ന ഫലവുമായി ഇതാ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. ആദ്യത്തെ അപ്പം പിതാവ് നൽകുന്നതാണെങ്കിൽ ഇതു ക്രിസ്തു നൽകുന്നതാണ്. ആദ്യത്തെ അപ്പം ലോകത്തിനു നൽകപ്പെട്ടതാണെങ്കിൽ ഇതു ക്രിസ്തുവിൽ വിശ്വസിക്കുകയും നിത്യജീവൻ്റെ വചനങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുള്ളവർക്കു മാത്രമുള്ളതാണ്.  എല്ലാവർക്കും ലഭ്യമല്ലെന്നു സാരം. 'എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
(യോഹന്നാന്‍ 6 : 56) അതായത് അവൻ ക്രിസ്തുവിൻ്റെ ശരീരമായി മാറുന്നു. ഇതു  നമ്മുടെ ചിന്തയേ രണ്ടാമത്തെ അപ്പത്തിലേക്കു നയിക്കുന്നു.  ഈ അപ്പം ക്രിസ്തു ലോകത്തിൻ്റെ ജീവനുവേണ്ടി നൽകുന്ന അവിടുത്തെ ശരീരമാണ്. ഇതു മൂന്നാമത്തെ അപ്പത്തിൽ പറയുന്ന ശരീരമല്ല. രണ്ടും നൽകുന്നതു ക്രിസ്തുവാണെങ്കിലും ഒന്നു നൽകപ്പെടുന്നതു ലോകത്തിനാണെങ്കിൽ മറ്റത് വിശ്വാസികൾക്കാണ്; അവരെ ക്രിസ്തു ശരീരമാക്കാനാണ്. ഈ ശരീരം സഭയാണ്.  ഈ ആശയം ഉൾക്കൊണ്ടു കൊണ്ടാണ് സീറോ മലബാർ ആരാധനാക്രമത്തിൽ തിയഡോറിൻ്റെ അനാഫറയിലെ റൂഹാക്ഷണ പ്രാർത്ഥന വിരചിതമായിരിക്കുന്നത്. അതു തുടങ്ങുന്നതിങ്ങനെയാണ്.
'പരിശുദ്ധാത്മാവിൻ്റെ കൃപ ഞങ്ങളുടെയും ഈ കുർബാനയുടേയും മേൽ ഇറങ്ങി വരട്ടെ.'  അപ്പത്തിലും കാസയിലും ഇറങ്ങി വരുന്ന പരിശുദ്ധാത്മാവ് അവയെ ക്രിസ്തുവിൻ്റെ ശരീരവും രക്തവുമായി മാററുകയും പൂർത്തീകരിക്കുകയും ചെയ്യുമ്പോൾ നമ്മിലിറങ്ങി വരുന്ന പരിശുദ്ധാത്മാവ്  നമ്മെ ക്രിസ്തുവിൻ്റെ ശരീരമായ സഭയായി പൂർത്തീകരിക്കുന്നു.
ലോകത്തിന്‍റെ ജീവനുവേണ്ടി യേശു നല്‍കുന്ന അപ്പം തന്‍റെ ശരീരമായ സഭ തന്നെയാണ്.  ഈ സത്യം ഹൃദയത്തിൻ്റെ അഗാധങ്ങളിൽ  സംഗ്രഹിക്കേണ്ടതും നിരന്തരമായ അനുധ്യാനവും കൂലങ്കഷമായ ചിന്തയും ആവശ്യപ്പെടുന്നതുമാണ്. ഒന്നു തുടങ്ങി വയ്ക്കുന്നതിനായി ഒരു ചെറിയ ചിന്ത മാത്രം  ഞാൻ പങ്കു വയ്ക്കട്ടെ.
എൻ്റെ മൂത്ത രണ്ടു മക്കളായ സൗമ്യയും ലോജിയയും യു കെ ജിയിലും എൽ കെ ജിയിലും പഠിക്കുന്ന കാലത്ത് ഈശോപ്പം (ദിവ്യകാരുണ്യം) എന്താണെന്ന ചോദ്യവുമായി എന്നെ സമീപിച്ചു. അത് ഈശോ തന്നെയാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനുള്ള കൃപയും വഴിയും ദൈവം എനിക്കു തന്നു. ആ ബോദ്ധ്യം കിട്ടിയപ്പോൾ അവരിലൊരാൾ എന്നോടു ചോദിച്ചു:  'ഈശോപ്പം നമ്മളു തിന്നുമ്പോൾ ഈശോയ്ക്കു വേദനിക്കില്ലേ?'  മൂന്നോ നാലോ വയസ്സുള്ള കുഞ്ഞിനതു തോന്നി. നമുക്കെന്തു തോന്നുന്നു? ലോകത്തിൻ്റെ ജീവനു വേണ്ടി യേശു നൽകുന്ന അപ്പമാണു സഭയെങ്കിൽ സഭയ്ക്കു വേദനിക്കില്ലേ?

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments

  1. ലോകത്തിൻ്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എൻ്റെ ശരീരമാണ് എന്നത് സഭയുമായി ബന്ധപ്പെടുത്തിയുള്ള reflection നല്ല ഒരു ഉൾക്കാഴ്ചയാണ്. നന്ദി ജോർജ്ജ് ചേട്ടാ.

    ReplyDelete

Post a Comment