ദൈവത്തിന്റെ വഴികൾ

 ദൈവത്തിന്റെ വഴികൾ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio  here 
ഈലേഖനം കേള്‍ക്കാം ഇവിടെ


സെമിനാരിയിൽ പഠിക്കുന്ന കാലത്ത് അപസ്മാരത്തിന് സദൃശ്യമായ ഒരു രോഗം പിടിപെട്ടതിനാൽ ആ വിദ്യാർത്ഥി ഏറെ മനഃക്ലേശം അനുഭവിച്ചു.  ഇനി അതുണ്ടാവുകയില്ല എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.  വൈദീകനാകണമെന്ന വലിയ ആഗ്രഹത്തിൽ വന്നതാണ്.  എന്നാൽ വീണ്ടും അതുണ്ടായി!

റെക്ടറച്ചനെ അയാള്‍ വിവരമറിയിച്ചു. റെക്ടറച്ചന്‍ ആലോചനാസംഘത്തോടാലോചിച്ചതില്‍ ഇത്തരത്തിലുള്ള രോഗം ഉള്ളവരെ വൈദികനാകാൻ കാനന്‍ നിയമം അനുവദിക്കാത്തതിനാൽ തുടർന്നു പഠിക്കാൻ സാധിക്കുകയില്ല എന്ന തീരുമാനം പ്രസ്തുത വൈദിക വിദ്യാർത്ഥിയെ അറിയിക്കാൻ തീരുമാനിച്ചു.

റെക്ടറച്ചന്‍ ആ വിദ്യാര്‍ത്ഥിയോടു കാര്യം പറഞ്ഞു.  അതു ദൈവഹിതമായിരിക്കുമെന്ന് വിചാരിച്ചു സെമിനാരിക്കാരന്‍ വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ റെക്ടറച്ചന്‍ അദ്ദേഹത്തെ സമീപിച്ച് നിനക്കു വൈദീകനാകാന്‍ വലിയ ആഗ്രഹം ഉണ്ടെന്ന് എനിക്കറിയാം.  ദൈവത്തിനോന്നും അസാദ്ധ്യമല്ല.  നിന്റെ ഈ വലിയ ആഗ്രഹം കര്‍ത്താവിനു സമർപ്പിച്ചു പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി  ജപമാല ചൊല്ലി  തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുക. വീട്ടിലേക്ക് മടങ്ങിയ സെമിനാരി വിദ്യാർത്ഥി വലിയ പ്രത്യാശയോടെ റെക്ടറച്ചൻ പറഞ്ഞതുപോലെ ചെയ്യുവാൻ തുടങ്ങി.  ഒരു വർഷം കഴിഞ്ഞു. രോഗലക്ഷണങ്ങൾ ഗണ്യമായി കുറഞ്ഞു.  അതു പ്രോത്സാഹനമായി.  തുടർന്നും ജപമാലയജ്ഞം തുടര്‍ന്നു.  രോഗലക്ഷണം തീരെ ഇല്ലാതെയായി.  അയാള്‍ ഡോക്ടറെ പോയി കണ്ടു.  അദ്ദേഹം വിശദമായി പരിശോധിച്ചിട്ട് ഇങ്ങനെ ഒരു രോഗത്തിൻറെ ഒരു ലാഞ്ചനയും ശരീരത്തിലില്ല എന്ന് കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകി.

വലിയ സന്തോഷത്തോടെ അദ്ദേഹം സർട്ടിഫിക്കറ്റുമായി റെക്ടറച്ചനെ ചെന്നു കണ്ടു. ഈ സെമിനാരി വിദ്യാർഥിയുടെ സ്വഭാവത്തെപ്പറ്റി എല്ലാ വൈദികർക്കും നല്ല മതിപ്പായിരുന്നതിനാൽ അദ്ദേഹത്തെ തുടർന്ന് പഠിക്കാൻ അനുവദിച്ചു.  പിന്നീടൊരിക്കലും പഴയ രോഗത്തിന്റെ ആക്രമണം ഉണ്ടായില്ല.

അദ്ദേഹം പഠിച്ചു വൈദീകനായി, പിന്നെ മെത്രാനായി, കർദിനാളായി, ഒടുവിൽ മാർപാപ്പയുമായി.  അദ്ദേഹമാണ് ഒൻപതാം പീയൂസ് മാർപ്പാപ്പ.  ദൈവത്തിൻറെ വഴികൾ എത്ര വിസ്മയനീയം!


  

Comments

Post a Comment